അന്നു പെയ്ത മഴയിൽ !
അപ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. ഒരു കുടയുമായി പതിയെ ഓഫീസൽ നിന്ന് ഞാൻ വീട്ടിലേക്ക് നടന്നു. ഓഫീസിൽ നിന്നുമുള്ള എൻ്റെ മടക്കയാത്രയിൽ, ഞാനെന്നും കാണാറുള്ള ആ പെൺകുട്ടി, റോഡിൽ മഴയിൽ കളിക്കുന്നുണ്ടായിരുന്നു. അവൾക്ക് മഴ അത്രക്കിഷ്ടമായിരിക്കാം ( Pluviophile ). അവൾ നല്ല വണ്ണം നനഞ്ഞിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ആ കുട്ടിയെന്നോട് ചോദിച്ചു; ഏട്ടാ, മഴയത്ത് കളിച്ചാൽ പനി പിടിക്കുമോ? ഞാൻ ഒരു തമാശ എന്നോണം പറഞ്ഞു, മഴ നനഞ്ഞാൽ പനി പിടിക്കാത് അമ്മ താൻ പിടിക്കും. ഇതു കേട്ടതും ആ കുട്ടിയുടെ മുഖത്തുണ്ടായിരുന്ന സന്തോഷമെല്ലാം എങ്ങോ മറഞ്ഞു. ആ ഐശ്വര്യമുള്ള മുഖത്ത് ഇരുട്ട് കയറിയതു പോലെയായി. അവൾ ഒരു പ്രതിമ കണക്കെയവിടെ നിന്നു പോയി. ഇത് കണ്ടു ഞാൻ സ്തംബിതനായി. എൻ്റെ കണ്ണുകൾ ആ പെൺകുട്ടിയുടെ മുഖത്ത് ഉറപ്പിച്ച പോലെയായി. ആ കണ്ണുകൾ നിറയുകയല്ലേ? മഴ നനഞ്ഞ് നിൽക്കുമ്പോഴും, അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ആ കൺപീലികൾക്ക് ആ കണ്ണുനീർ താങ്ങാൻ കഴിഞ്ഞില്ല. ശിരസ്സിൽ നിന്ന് ഉതിർന്ന് വീഴുന്ന മഴ തുള്ളികളോടൊപ്പം അവളുടെ കണ്ണുനീരും താഴേക്കൊഴുകി. എന്താ ചെയ്യേണ്ടതെന്നറിയാതെ എൻ്റെ മനസ്സ് കുഴങ്ങി. അപ്പോൾ അവിടെയൊരു കാറ്റ് വീശി, അതിനൊരു പാലാക്കാടൻ കാറ്റിൻ്റെ ഗന്ധമുണ്ടായിരുന്നു. അവിടെയാരും ഒന്നും മിണ്ടുന്നുമില്ല, അനങ്ങുന്നുമില്ല. സമയം എത്ര പോയെന്ന് അറിയില്ല. അതിലെ വന്ന ഒരു കാറിൻ്റെ ഹോൺ കേട്ടാണ് എനിക്ക് ബോധം വന്നത്. അപ്പോൾ ആ പെൺകുട്ടി അവിടെയുണ്ടായിരുന്നില്ല. എന്തിനാകാം ആ പെൺകുട്ടി കരഞ്ഞത്, അവളുടെ അമ്മയേ ഓർത്താണോ? അതോ ? ഹാ! അറിയില്ല. നാളേ അവളെ പഴയതു പോലെ കാണാനാകുമോ ? കണ്ടാൽ ഞാനെന്ത് പറയണം? എൻ്റെ മനസ്സിൽ അനേകം ചോദ്യങ്ങളുയർന്നു. വീട്ടിലേക്കുള്ള എൻ്റെ യാത്ര ഞാൻ പുനരാരംഭിച്ചു. ആ നടപ്പിൽ ഓരോരോ ചോദ്യങ്ങൾ എൻ്റെ മനസ്സിലേക്ക് കടിഞ്ഞാണില്ലാതേ വന്നു കൊണ്ടിരുന്നു.